കണ്ണെത്താവുന്നിടത്തൊന്നും ഒരു ലൈറ്റ് പോലുമില്ല; കറന്റ് പോയിരിക്കുന്നു. ലോഡ്ഷെഡിംഗിന്റെ സമയമാണതെന്ന് ദിവാകരന്‍ ഓര്ത്തു. മുന്നോട്ടുള്ള വഴി കാണാനാകുന്നില്ല. ചീറിയടിക്കുന്ന കാറ്റിലും മഴയിലും അയാള്‍ കുതിര്ന്നു നിന്നു. പൊടുന്നനെ ഒരു ദീനരോദനം കേട്ടു. കാതുകളില്‍ തുളച്ചുകയറുന്ന ഒരു പെണ്ണിന്റെന നിലവിളി. നട്ടെല്ലിലൂടെ ഒരു തണുപ്പുകയറിവരുന്നതുപോലെ ദിവാകരനു തോന്നി. അയാള്‍ വിറങ്ങലിച്ചു നിന്നു. നിലവിളി കേട്ടത് മതില്‍ കെട്ടിത്തിരിച്ച സെമിത്തേരിവളപ്പില്‍ നിന്നാണെന്ന് അയാള്‍ ഊഹിച്ചു. മഴയുടെ ഇരമ്പത്തില്‍ അമര്ത്ത്പ്പെട്ട നിലവിളിക്കുമേലെയായി ആക്രോശങ്ങള്‍ കേട്ടു. കിതപ്പുള്ള, അടക്കിപ്പിടിച്ച ഒന്നിലേറെ പുരുഷസ്വരങ്ങള്‍, അയാള്ക്കു ചുറ്റുമുള്ള കനത്ത ഇരുട്ടിലെ തടിച്ച മഴനാമ്പുകളില്‍ ലയിച്ചു. ദിവാകരന്‍ നടുങ്ങി. ഹേമാംബികയുടെ നിലവിളി പോലെ! മഴയുടെ ശബദത്തില്‍ അവ്യക്തമായ,മുളചീന്തുന്നതുപോലെ തുളഞ്ഞുകയറുന്ന ആ നിലവിളി ഹേമാംബികയുടേതായിരിക്കുമോ?