കല്‍പ്പാന്തര്‍ക്കപ്രകാശം ത്രിഭുവനമഖിലംതേജസാ പൂരയന്തം രക്താക്ഷം പിംഗകേശം രിപുകുലഭയദംഭീമദംഷ്ട്രാട്ടഹാസം ചക്രം ശംഖം ഗദാബ്‌ജേ പുഥുതരമുസലംചാപപാശാങ്കുശാന്‍ സ്വൈര്‍- ബിഭ്രാണം ദോര്‍ഭിരാദ്യം മനസി മുരരിപുംഭവനയേച്ചക്രസംജ്ഞം.
കല്‍പ്പാന്തസൂര്യനെപ്പോലെ അതിപ്രകാശമാനനും സ്വതേജസ്സുകൊണ്ടു മൂന്നു ലോകത്തേയും പ്രകാശിപ്പിയ്ക്കുന്നുവെന്നും ചുവന്ന നേത്രങ്ങളോടുകൂടിവനും, പിംഗളവര്‍ണ്ണമായ കേശഭാരമുളളവനും, ശത്രുക്കള്‍ക്കു ഭയങ്കരനും ഭയങ്കരമായ ദംഷ്ട്രങ്ങളോടും അട്ടഹാസത്തോടും കൂടിയവനും, ചക്രവും ശംഖും ഗദയും താമരപ്പൂവും വലിയ ഇരുമ്പുലയ്ക്കയും വില്ലും കയറും തോട്ടിയും കൈകളില്‍ ധരിച്ചവനും ആദിമൂര്‍ത്തിയും ചക്രസ്വരൂപിയുമായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിയ്ക്കുന്നു. അങ്ങനെയുള്ള സുദർശനമൂർത്തിയെയാണ് സുദർശന ഹോമത്തിൽ സ്മരിച്ച് മന്ത്രം ജപിച്ച് ഹോമത്തിലൂടെ സംപ്രീതനാക്കുന്നത്.
ആരാണ് നമ്മുടെ ശത്രു? നമ്മുടെ ജാതക ദോഷമോ ചാരവശാലുള്ള ദോഷഫലങ്ങലോ മൂലമല്ലാതെ ചില ശത്രു പ്രാർത്ഥനകളുടെ ഫലം നമ്മളിൽ ദോഷാനുഭവങ്ങൾ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങളേക്കാൾ, എതിർ പ്രാർത്ഥനയുടെ ചിന്താതരംഗ ങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സിലാക്കാം.
ചിലപ്പോള്‍ നാം തന്നെ നമ്മുടെ ശത്രുവാകാം. നമ്മുടെ തന്നെ ചില തീരുമാനങ്ങൾ തെറ്റായി വരികയും തന്മൂലം അവയുടെ ദോഷഫലങ്ങൾ നമ്മിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നമ്മുടെ വാക്കുകളോ പ്രവർത്തികളോ തന്നെ നമുക്ക് പ്രതികൂലമായി ഭവിക്കാം.
നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ദുഷ്കര്‍മങ്ങള്‍ നമ്മുടെ ശത്രുവാകാം. ജാതകവശാലോ ചാരവശാലോ നമ്മുടെ പ്രതികൂല ഗ്രഹങ്ങള്‍ നമ്മുടെ ശത്രുവാകാം. എപ്രകാരമുള്ള അനിഷ്ടാനുഭവ ങ്ങള്‍ക്കും സുദര്‍ശന ഹോമം പരിഹാരാനുഭവം നല്‍കും എന്നത് നിശ്ചയമാണ്.